വെച്ചൂർ: മഴ കനത്ത് പെയ്യുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെടുകയും ചെയ്തതോടെ വെച്ചൂരിലെ പാടശേഖരങ്ങളുടെ ബണ്ട് തകർന്ന് കൃഷി പാടേ തകരുമെന്ന ആശങ്ക ഉയരുന്നു. വെച്ചൂരിലെ മുന്നൂറ്റുംപടവ്, പൊന്നങ്കരി,നല്ലാനിക്കൽ, പട്ടടക്കരി, അരങ്ങത്തുകരി, ഇട്ടിയേക്കാടൻകരി, ചെറുവള്ളിക്കരി തുടങ്ങിയ പാടശേഖരങ്ങളിലെ പുറബണ്ടുകളിൽ വെള്ളം കരകവിഞ്ഞു കയറുന്നത് മണ്ണിട്ടുതടഞ്ഞ് രാത്രിയിലും കർഷകർ പാടത്ത് തുടരുകയാണ്.
വിതച്ച് 30 മുതൽ 35 ദിവസം വരെയെത്തിയ കൃഷിയും 20 ദിവസം പിന്നിട്ട കൃഷിയുമാണ് ഇവിടെയുള്ളത്. വെച്ചൂരിൽ 30 പാടശേഖരങ്ങളിലായി 1337 ഹെക്ടർ നെൽകൃഷിയാണുള്ളത്. ജലാശയങ്ങൾ കരകവിഞ്ഞൊഴുകി പാടശേഖരങ്ങളുടെ ബണ്ട് തകർത്ത് വെള്ളം ഏതുനിമിഷവും കയറാമെന്ന സ്ഥിതിയാണുള്ളത്. പാടശേഖരങ്ങളുമായി ബന്ധപ്പെട്ട ചില തോടുകളിൽ നീരൊഴുക്ക് തടസപ്പെടുത്തുന്ന പോളപായലും ചെളിയും നീക്കിയാൽ നീരൊഴുക്ക് ശക്തിപ്പെട്ട് വെള്ളം കായലിലേക്ക് ഇറങ്ങിയേക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഏക്കറിന് 15,000 രൂപയോളം ഇതിനകം കർഷകർക്ക് ചെലവായിട്ടുണ്ട്.
കൃഷി ഓഫീസർ ലിഡ ജേക്കബ് ഇക്കാര്യം മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ദേവികയെ ധരിപ്പിച്ചതിനെത്തുടർന്ന് ഇറിഗേഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് തോട് തെളിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ഇറിഗേഷൻ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. വിവരമറിഞ്ഞ് കെ. ബിനിമോൻ എംഎൽഎയും അടിയന്തരമായി കൃഷി സംരക്ഷിക്കുന്നതിനുള്ള ഇടപെടൽ നടത്തണമെന്ന് കൃഷിവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
ലയാഴം തോട്ടകം മുണ്ടാർ മൂന്ന് ചെട്ടിക്കരി ബ്ലോക്കിലെ പുറംബണ്ട് തകർന്നത് കർഷകർ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണിട്ട് ബലപ്പെടുത്തി. 70 ഏക്കർ വിസ്തൃതിയുള്ള പാടത്ത് 50 ഏക്കറോളം കൃഷി നടത്തിയിട്ടുണ്ട്. 25 ദിവസം പിന്നിട്ട കൃഷിക്കായി ഇതിനകം ഏക്കറിന് കർഷകർ 12, 000 രൂപയോളം മുടക്കിയിട്ടുണ്ട്. മഴ ശക്തമായാൽ ബണ്ട് തകരുമെന്ന ആശങ്കയിലാണ് കർഷകർ.